Friday, June 1, 2012

വിമല



സ്റ്റാഫ് റൂമില്‍ സാധാരണ പോലെ ഭയങ്കര ഭഹളം......പുറത്തു ചാറ്റമഴ. ജനലിലൂടെ തെറിച്ചു വീഴുന്ന വെള്ളതുള്ളികള്‍. അതിനെക്കാള്‍ എന്നെ ത്രസിപ്പിച്ചത് നഗ്നയായ ഭൂമിയുടെ മണമാണ്.
സെവന്തിലെ കുട്ടികളുടെ നോട്ബുക്ക് കറക്റ്റ് ചെയ്യുകയായിരുന്നു ഞാന്‍. ഏതോ ഒരു ചിന്തയില്‍ ഇടക്കിടെ നോട്ടുപുസ്തകത്തിലും അതിലേറെ പുറത്തും നോക്കി ഞാനിരിന്നു.
എന്തൊരു ബോറാണീ പരിപാടി. സുന്ദരമായ അക്ഷരങ്ങളെ വികൃതമാക്കി എന്റെ ചുവന്ന മഷി അവിടവിടെ വൃത്തങ്ങള്‍ വരച്ചു.
ഇടക്കിടെ കമന്‍റ്സ് ഏതുതണമെന്നാണ് പ്രിന്‍സിപ്പളുടെ ഉത്തരവ്.

“മാഷെ” ................. ആരുടെയോ വിളികേട്ട് ഞാന്‍ നോക്കി.
“എന്തെങ്കിലും തന്നു സഹായിക്കണം “
ഞാന്‍  ചുവന്ന മഷി പെന്നു മേശപ്പുറത്തുവെച്ചു തലയുയര്‍ത്തി നോക്കി . തീരെ പരിചായമില്ലാത്ത ഏതോ ഒരു സ്ത്രീ.

യന്ത്രികമായി അവര്‍ ഒരു കുറിപ്പു എന്റെ നേരെ നീട്ടി..ഇമ്മാതിരി ഇനങ്ങളെ ഉള്ളിലോട്ട് വിട്ട പീയൂണ്‍ രാമനെ ശപിച്ചുകൊണ്ട് ഞാനാ കുറിപ്പു വാങ്ങി.
മുഖത്ത് വെറും ശൂന്യത മാത്രം  ഒരായിരം തവണ പെയ്തിറങ്ങിയ നിര്‍ജീവമായ കണ്ണുകള്‍. ഓര്‍ത്തുവെക്കാനൊന്നുമില്ലാത്ത പോലെ വിളറി വെളുത്ത  മുഖം
സാധാരണ പോലെ പ്രാരാബ്ദം നിറഞ്ഞ വരികള്‍ ഭര്‍ത്താവില്ലാത്ത സ്ത്രീ മകളുടെ കല്യാണത്തിന് അലയുകയാണ്...........
പോക്കറ്റിലുള്ള പത്തുരൂപ കൊടുക്കുന്നതിനിടയില്‍ ആ പേരും അഡ്രെസ്സും വായിച്ചപ്പോള്‍ ഞാനാറിയാതെ അവരെ ഒന്നുകൂടി നോക്കി.

“വിമല,കടുക്കുത്ത്,ബാലുശ്ശേരി,കോഴിക്കോട്,”

നിസ്സംഗദയോടെ എന്നെ ഒന്നുകൂടി നോക്കി വിമല റൂമുവിട്ടു ഇറങ്ങിപ്പോയി.

“ഗോവിന്ദ്, എത്രയാ കൊടുത്തത്?” .ദേവിടീച്ചര് തുടങ്ങി..........
“എനിക്കു നന്നായറിയാം ..എന്റെ അമ്മായിയുടെ വീട്ടിനടുത്താണ് അവരുടെ വീട്.  ഗതീപ്പിടിക്കാത്ത ജന്മമാണ്. പതിനഞ്ചാം വയസ്സില്‍ ഒരു വീടില്‍ പണിക്കുപയതാണ്. പത്തു പതിനഞ്ചു കൊല്ലം അവിടെ നിന്നു.അവിടെ നിന്നും പറഞ്ഞയച്ച് ഒരു കൊല്ലം  കഴിഞ്ഞപ്പോള്‍ പ്രസവിച്ചു.വീട്ടിലുണ്ടായിരുന്ന ആകെ തുണ അമ്മയായിരുന്നു.അവരും മരിച്ചപ്പോള്‍ ഈ വിമല കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്തി. ഇപ്പോള്‍ പെണ്ണിനെ കെട്ടിക്കാനാണ് തെണ്ടുണത്.”
പുറത്തു മഴ നിന്നിരുന്നു. ജനലിലൂടെ  വരുന്ന കാറ്റിന് ചെറിയ ചൂടും. . ശബ്ദമുഖരിതമായ സ്റ്റാഫ്ഫ്റൂമിലെ ആള്‍ത്തിരക്കൊഴിഞ്ഞു. പുറത്തെ റോഡിലൂടെ വിമല നടന്നു നീങ്ങുണ്ത് ഞാന്‍ കണ്ടു.
...............................................................................................................................................................................................
ഞാന്‍ മൂന്നാം ക്ലാസ്സില്‍ ആയപ്പോഴാണ് വിമല അമ്മയെ സഹായിക്കാന് വീട്ടില്‍ വന്നത്. വേറെ സഹോദരങ്ങളില്ലാത്ത എനിക്കു  വിമലയായിരുന്നു തുണ.എന്നെ കുളിപ്പിക്കാനും എന്റെ കൂടെ കളിക്കാനും എല്ലാം അവളായിരുന്നു.അച്ഛനും അമ്മയും ജോലിക്കാരായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴും വിമലയുണ്ടായിരുന്നു അവിടെ. സ്റ്റഡി ലീവ് സമയത്തു  പഠിച്ചു മുഷിയുമ്പോള്‍ ഞാന്‍ വിമലയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്..
എപ്പോഴും മൂകമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന അവള്‍ എന്റടുത്ത് വരുമ്പോളായിരുന്നു  ഏറെ സന്തോഷവതിയാകുന്നത്
ഒരു ദിവസം ആദ്യമായി ഒരു സ്ത്രീയുടെ വിയ്ര്‍പ്പിന്റെ ഗന്ധം ഞാനറിഞ്ഞു,പിന്നീടത് എങ്ങിനെയോ അത് സുഗന്ധമായി മാറിയിരുന്നു.
പ്രീഡിഗ്രിക്കു ശേഷം ഡിഗ്രിക്ക് ഹോസ്റ്റലില്‍ താമസം തുടങ്ങി.ഒരു പ്രാവശ്യം വീട്ടില്‍ വന്നപ്പോള്‍ വിമലയുണ്ടായിരുന്നില്ല.
“അവള്‍ക്കു ഒരു കല്യാണലോചന വന്നപ്പോള്‍ അവളുടെ അമ്മ കൊണ്ടുപോയി.”  അമ്മ പറഞ്ഞു
മറ്റൊരവസരത്തില്‍ അടുത്തുള്ള ലക്ഷ്മിയോട് അമ്മ പറയുന്നതു കേട്ടു.  “ ആ പെണ്ണിന് ആരോടൊക്കെയോ കണക്ഷന്‍ ഉണ്ടായിരുന്നൂത്രേ. പ്രായം അതല്ലേ? ആ ചന്ദ്രന്‍ എപ്പോഴും ഇവിടെയുണ്ടായിരുന്നൂത്രേ .ഭാഗ്യം അറിഞ്ഞത്.ഇവിടെയും മുതിര്‍ന്ന ഒരു ചെക്കന്നുണ്ടല്ലോ”
....................................................................................................................................................................

സര്‍  ഇതെന്താണ്? ബെല്ലടിച്ചാല്‍ ഓടുന്ന സാറെന്താ ഇന്ന് പോകുന്നില്ലേ? രാമു വിളിച്ചപ്പോളാണ് ഞാനുണര്‍ന്നത്.
മെല്ലെ മെല്ലെ സ്റ്റെപ്പുകളിറങ്ങുംപോള് പുറത്തു വീണ്ടും മഴ തുടങ്ങിയിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ പറഞ്ഞ ചില പുസ്തകങ്ങള്‍ വാങ്ങാനായി ഞാന്‍ ടൌണിലേക്ക് നടന്നു.